Hedayat “A fruitful harvest”
from the gardens of “ Verses and Hadiths ”
Inspiring Dawah cards that highlight the profound meanings of Quranic verses and Prophetic Hadiths. Presented in an accessible and engaging style to help Muslims gain a deeper understanding of their faith with ease.
About Hedayat
Hedayat is a platform that combines simplicity of design and ease of use
displaying the benefits derived from Verses and Hadiths in
attractive cards with unique designs.
Unique Designs
Cards with unique and attractive designs that express the content of the text
Reliable Materials
Scientifically reliable benefits reviewed by a group of scholars
Easy Browsing
You can browse the cards easily and display them effortlessly
Different Languages
Cards are available in more than 40 languages for the benefit of all
Hadith Cards
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഈ ഖുർആനുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുക. മുഹമ്മദിൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം. ഒട്ടകം അതിൻ്റെ കെട്ടുപൊട്ടിക്കുന്നതിനേക്കാൾ ശക്തമായി അത് കൈവിട്ടു പോകുന്നതാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്വിശുദ്ധ ഖുർആൻ സ്ഥിരമായി പാരായണം ചെയ്തു കൊണ്ട് ഖുർആനുമായുള്ള ബന്ധം നിലനിർത്താൻ നബി -ﷺ- കൽപ്പിക്കുന്നു. ഖുർആൻ ഹൃദയത്തിൽ മനപാഠമാക്കിയതിന് ശേഷം അത് മറന്നു പോകാതിരിക്കാൻ വേണ്ടിയാണത്. ഒരിടത്ത് ബന്ധിക്കപ്പെട്ട ഒട്ടകം കുതറിയോടാൻ ശ്രമിക്കുന്നതിനേക്കാൾ ശക്തമായി വിശുദ്ധ ഖുർആൻ ഹൃദയത്തിൽ നിന്ന് നീങ്ങിപ്പോകുമെന്ന കാര്യം ശപഥം ചെയ്തു കൊണ്ട് നബി -ﷺ- ഊന്നിപ്പറയുകയും ചെയ്തു. അതിനാൽ ഖുർആനുമായി ബന്ധം നിലനിർത്തിയാൽ മനപാഠം പിടിച്ചു നിർത്താൻ സാധിക്കും. അതല്ലെങ്കിൽ ഖുർആൻ മനസ്സിൽ നിന്ന് നീങ്ങിപ്പോവുകയും അവന് നഷ്ടമാവുകയും ചെയ്യും.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു: "(നിസ്കാരത്തിലെ) ഖുര്‍ആന്‍ പാരായണത്തെ എനിക്കും എന്റെ അടിമക്കും ഇടയില്‍ ഞാന്‍ രണ്ട് പകുതികളായി വീതിച്ചിരിക്കുന്നു. എന്റെ അടിമക്ക് അവന് ചോദിക്കുന്നത് ഉണ്ടായിരിക്കും. എന്റെ ദാസന് 'الحمد لله رب العالمين' (ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്നു പറഞ്ഞാല്‍; അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു.’ അടിമ ‘الرحمن الرحيم’ (സർവ്വ വിശാലമായ കാരുണ്യമുള്ള റഹ്മാനും, അതിയായി കരുണ ചൊരിയുന്ന റഹീമും) എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ പുകഴ്ത്തിയിരിക്കുന്നു.’ അവന് ‘مالك يوم الدين’ (പ്രതിഫലനാളിൻ്റെ ഉടമസ്ഥനായവൻ) എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: “എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.’ മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “എന്റെ അടിമ (അവന്റെ കാര്യങ്ങള്‍) എന്നെ ഏല്‍പ്പിച്ചിരിക്കുന്നു.” അവന് ‘إياك نعبد وإياك نستعين’ (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.) എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: “ഇത് എനിക്കും എന്റെ അടിമക്കും ഇടയിലുള്ള കരാറാണ്. എന്റെ അടിമക്ക് അവന് ചോദിക്കുന്നത് ഉണ്ട്.” അവന് ‘اهدنا الصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم ولا الضالين’ (ഞങ്ങളെ നീ നേരായ മാർഗത്തിലേക്ക് നയിക്കേണമേ! നീ അനുഗ്രഹം ചെയ്തവരുടെ മാർഗത്തിൽ. കോപിക്കപ്പെട്ടവരുടെ മാർഗത്തിലല്ല. വഴികേടിലായവരുടെ മാർഗത്തിലുമല്ല.) എന്നു പറഞ്ഞാല്‍ അവന് പറയും: “ഇത് എന്റെ അടിമക്കുള്ളതാണ്. എന്റെ അടിമക്ക് അവന് ചോദിച്ചത് ഉണ്ട്.”
മുസ്ലിം ഉദ്ധരിച്ചത്ഖുദ്സിയായ ഹദീഥിൽ അല്ലാഹു ഇപ്രകാരം പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: "നിസ്കാരത്തിലെ സൂറത്തുൽ ഫാതിഹഃയുടെ പാരായണത്തെ എനിക്കും എൻ്റെ അടിമക്കും ഇടയിൽ ഞാൻ രണ്ടായി വീതിച്ചിരിക്കുന്നു. അതിൻ്റെ ഒരു പകുതി എനിക്കും, മറുപകുതി എൻ്റെ അടിമക്കുമാണ്." സൂറത്തുൽ ഫാതിഹഃയുടെ ആദ്യഭാഗം: അല്ലാഹുവിനെ സ്തുതിക്കലും, പ്രകീർത്തിക്കലും, അവൻ്റെ പ്രതാപം വാഴ്ത്തലുമാണ്. ഈ സ്തുതിക്ക് അല്ലാഹു ഏറ്റവും നല്ല പ്രതിഫലം നൽകുന്നതാണ്. സൂറത്തുൽ ഫാതിഹഃയുടെ രണ്ടാം പകുതി: താഴ്മയും വിനയവും കാണിക്കലും അല്ലാഹുവിനോട് പ്രാർത്ഥിക്കലുമാണ്. അതിന് അല്ലാഹു ഉത്തരം നൽകുകയും അവൻ്റെ അടിമ ചോദിക്കുന്നത് അവന് നൽകുകയും ചെയ്യുന്നതാണ്. ഒരാൾ നിസ്കാരത്തിൽ 'അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും' എന്ന് (അർത്ഥമുള്ള ആയത്ത്) പറഞ്ഞാൽ അല്ലാഹു പറയും: എൻ്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു. 'റഹ്മാനും റഹീമുമായവൻ.' എന്ന് (അർത്ഥമുള്ള ആയത്ത്) പറഞ്ഞാൽ അവൻ പറഞ്ഞു: "എൻ്റെ അടിമ എന്നെ ആവർത്തിച്ച് പുകഴ്ത്തുകയും എന്നെ നല്ലതു പറയുകയും എൻ്റെ സൃഷ്ടികൾക്കെല്ലാം ഞാൻ വ്യാപകമായി ചെയ്ത അനുഗ്രഹങ്ങളെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു." 'പ്രതിഫലനാളിൻ്റെ ഉടമസ്ഥൻ' എന്ന് (അർത്ഥമുള്ള ആയത്ത്) അവൻ പറഞ്ഞാൽ അല്ലാഹു പറയും: എൻ്റെ അടിമ എൻ്റെ വിശാലമായ പ്രതാപത്തെ എടുത്തു പറഞ്ഞിരിക്കുന്നു. അവന് "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു." എന്ന് (അർത്ഥമുള്ള ആയത്ത്) പറഞ്ഞാല്‍ അല്ലാഹു പറയും: “ഇത് എനിക്കും എന്റെ അടിമക്കും ഇടയിലുള്ള കരാറാണ്." ഈ ആയത്തിൽ (إياك نعبد) 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു' എന്ന വാക്ക് സൂറത്തുൽ ഫാതിഹഃയിലെ ഒന്നാം ഭാഗത്തിലേക്കാണ് ചേരുക. അല്ലാഹുവിനാണ് ആരാധനകൾക്ക് അർഹതയുള്ളത് എന്ന കാര്യമാണ് അതിലൂടെ അംഗീകരിക്കുന്നത്. അല്ലാഹുവിനെ ആരാധിക്കണമെന്ന അവൻ്റെ കൽപ്പനക്ക് ഉത്തരം നൽകുന്ന ഈ വാചകത്തിലൂടെ അല്ലാഹുവിനെ കുറിച്ച് വിവരിക്കുന്ന സൂറത്തുൽ ഫാതിഹയിലെ ഒന്നാംഭാഗം അവസാനിക്കുന്നു. രണ്ടാമത്തെ പകുതി ആരംഭിക്കുന്നത് (إياك نستعين) 'നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു' എന്ന വാചകത്തോടെയാണ്. അല്ലാഹുവിൽ നിന്നുള്ള സഹായവും, അവൻ്റെ സഹായവാഗ്ദാനവുമാണ് ഇതിലൂടെ അടിമ ചോദിക്കുന്നത്. ശേഷം {اهدنا الصراط المستقيم * صراط الذين أنعمت عليهم غير المغضوب عليهم ولا الضالين} "ഞങ്ങളെ നീ നേരായ മാർഗത്തിലേക്ക് നയിക്കേണമേ! നീ അനുഗ്രഹം ചെയ്തവരുടെ മാർഗത്തിൽ. കോപിക്കപ്പെട്ടവരുടെ മാർഗത്തിലല്ല. വഴികേടിലായവരുടെ മാർഗത്തിലുമല്ല." എന്ന് പറഞ്ഞാൽ അല്ലാഹു പറയും: "എൻ്റെ അടിമയുടെ താഴ്മയും പ്രാർത്ഥനയുമാണിത്. എൻ്റെ അടിമക്ക് അവൻ ചോദിക്കുന്നതുണ്ട്. ഞാനിതാ അവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നു."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്ർസ്ഥാനുകളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ്."
മുസ്ലിം ഉദ്ധരിച്ചത്വീടുകളിൽ പൂർണ്ണമായും നിസ്കാരം ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് നബി -ﷺ- കൽപ്പിക്കുന്നു. നിസ്കാരം നിർവ്വഹിക്കപ്പെടാത്ത ഖബ്റുകളെ പോലെ വീടുകൾ ആകരുത് എന്നാണ് അവിടുത്തെ കൽപ്പന. ശേഷം സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ് എന്നും നബി -ﷺ- അറിയിച്ചു.
അബൂ അബ്ദു റഹ്മാൻ അസ്സുലമി (റഹി) പറയുന്നു: ഞങ്ങൾക്ക് ഖുർആൻ പാരായണം പഠിപ്പിച്ചു തരാറുണ്ടായിരുന്ന നബി -ﷺ- യുടെ സ്വഹാബികൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്: നബി -ﷺ- യിൽ നിന്ന് അവർ പത്ത് ആയത്തുകളായിരുന്നു ഓതിക്കേൾപ്പിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നത്. അതിലുള്ള വിജ്ഞാനവും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത് വരെ അവർ അടുത്ത പത്ത് വചനങ്ങൾ (പഠിക്കാനായി) എടുക്കാറുണ്ടായിരുന്നില്ല. അവർ പറയുമായിരുന്നു: "ഞങ്ങൾ അറിവും പ്രവർത്തനവും (ഒരുമിച്ചാണ്) പഠിച്ചത്."
അഹ്മദ് ഉദ്ധരിച്ചത്സ്വഹാബികൾ നബി -ﷺ- യിൽ നിന്ന് ഖുർആനിലെ പത്ത് ആയത്തുകളായിരുന്നു പഠിക്കാനായി എടുക്കാറുണ്ടായിരുന്നത്. അതിലുള്ള അറിവും, അവ എങ്ങനെ പ്രാവർത്തികമാക്കണമെന്നതും വ്യക്തമായി പഠിച്ചെടുക്കുന്നത് വരെ അവർ അടുത്ത ഭാഗത്തിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നില്ല. അതിനാൽ വിജ്ഞാനവും പ്രവർത്തനവും അവർ ഒരുമിച്ചാണ് പഠിച്ചത്.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഈ ആയത്ത് പാരായണം ചെയ്തു: "(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." (ആലു ഇംറാൻ: 7) ശേഷം അവിടൂന്ന് പറഞ്ഞു: "ഖുർആനിലെ ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നവരെ നീ കണ്ടാൽ അവരാണ് അല്ലാഹു പേരെടുത്ത് പറഞ്ഞ കൂട്ടർ (എന്ന് അറിഞ്ഞു കൊള്ളുക). അതിനാൽ അവരെ നീ സൂക്ഷിക്കുക."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്നബി -ﷺ- സൂറത്തു ആലു ഇംറാനിലെ ആയത്ത് പാരായണം ചെയ്തു: "(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." അല്ലാഹു ഈ വചനത്തിൽ അറിയിച്ചതിൻ്റെ ചുരുക്കം ഇപ്രകാരമാണ്: അവൻ (അല്ലാഹു തൻ്റെ നബി -ﷺ- യുടെ മേൽ വേദഗ്രന്ഥമായ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. അതിൽ വ്യക്തമായ ആശയങ്ങൾ അറിയിക്കുന്ന 'മുഹ്കമായ' വചനങ്ങളുണ്ട്; അതിലെ വിധിവിലക്കുകൾ വ്യക്തവും യാതൊരു ആശയക്കുഴപ്പവുമില്ലാത്തതുമാണ്. വിശുദ്ധ ഖുർആനിൻറെ അടിത്തറയും അവലംബവുമാണത്. അഭിപ്രായവ്യത്യാസങ്ങൾ അതിലേക്കാണ് മടക്കേണ്ടത്. അതോടൊപ്പം ഖുർആനിൽ മറ്റു ചില വചനങ്ങളുമുണ്ട്; ഒന്നിലധികം അർത്ഥസാധ്യതകളുള്ള 'മുതശാബിഹായ' വചനങ്ങൾ. ചിലർക്ക് അതിൻ്റെ ഉദ്ദേശ്യം എന്താണെന്നതിൽ അവ്യക്തത സംഭവിച്ചേക്കാം. അതല്ലെങ്കിൽ ഈ വചനങ്ങൾ ഖുർആനിലെ മറ്റു ചില വചനങ്ങളുമായി വൈരുദ്ധ്യം പുലർത്തുന്നുണ്ടല്ലോ എന്ന് തോന്നിയേക്കാം. ഇത്തരം വചനങ്ങളോട് ജനങ്ങൾ സ്വീകരിക്കുന്ന സമീപനമാണ് അല്ലാഹു പിന്നീട് വിവരിക്കുന്നത്; സത്യത്തിനോട് എതിരാകാനുള്ള താൽപ്പര്യം ഹൃദയത്തിലുള്ളവർ വ്യക്തമായ വചനങ്ങൾ ഉപേക്ഷിക്കുകയും, ആശയസാദൃശ്യവും വിഭിന്നാർത്ഥ സാധ്യതകളുമുള്ള വചനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇതിലൂടെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങളെ വഴിതെറ്റിക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ദേഹേഛകൾക്ക് അനുയോജ്യമായ രീതിയിൽ ഇത്തരം വചനങ്ങളെ വ്യാഖ്യാനിച്ചൊപ്പിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മതവിജ്ഞാനങ്ങളിൽ സ്ഥിരതയുള്ളവർക്ക് ഈ സാദൃശ്യമുള്ള വചനങ്ങൾ തിരിച്ചറിയാൻ കഴിയും. അവരതിനെ ഖണ്ഡിതമായ വചനങ്ങളുമായി കൂട്ടിച്ചേർത്തു കൊണ്ട് മനസ്സിലാക്കും. അതിൽ അവർ വിശ്വസിക്കുകയും, ഇവ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് ഉറച്ച ബോധ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിനാൽ ഖുർആനിലെ വചനങ്ങളിൽ ആശയക്കുഴപ്പങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടാകില്ല എന്ന് അവർക്ക് ബോധ്യമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനം സ്വീകരിക്കാനും ശരിയായ ബുദ്ധിയുള്ളവർക്കല്ലാതെ സാധ്യമല്ല. ഈ വചനം പാരായണം ചെയ്ത ശേഷം നബി -ﷺ- ആഇശ -رَضِيَ اللَّهُ عَنْهَا- യോട് പറഞ്ഞു: "ആശയസാദൃശ്യമുള്ള വചനങ്ങളെ പിൻപറ്റുന്നവരെ കണ്ടാൽ അല്ലാഹു വിശേഷിപ്പിച്ചു പറഞ്ഞവർ അക്കൂട്ടരാണെന്ന് നീ മനസ്സിലാക്കുക; അതായത് ഹൃദയങ്ങളിൽ രോഗമുള്ളവർ അക്കൂട്ടരാണെന്നർത്ഥം. അതിനാൽ അവരെ സൂക്ഷിക്കുകയും അവർക്ക് ചെവി കൊടുക്കാതിരിക്കുകയും ചെയ്യുക."
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്."
ബുഖാരി ഉദ്ധരിച്ചത്വിശുദ്ധ ഖുർആൻ പാരായണം ചെയ്തു കൊണ്ടും മനപാഠമാക്കി കൊണ്ടും തർതീൽ ചെയ്തു കൊണ്ടും, ഖുർആനിൻ്റെ അർത്ഥവും വിശദീകരണവും പഠിച്ചു കൊണ്ടും, തൻ്റെ പക്കലുള്ള ഖുർആനിക വിജ്ഞാനങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു കൊണ്ടും ജീവിക്കുന്നവരാണ് മുസ്ലിംകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും അല്ലാഹുവിങ്കൽ ഉന്നത പദവിക്ക് അർഹരാകുന്നവരും എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ബഹുദൈവാരാധകരായിരുന്ന ചിലർ മുഹമ്മദ് നബി -ﷺ- യുടെ അടുക്കൽ വന്നു; അവർ അനേകം കൊലപാതകങ്ങൾ നടത്തുകയും, ധാരാളം വ്യഭിചരിക്കുകയും ചെയ്ത കൂട്ടരായിരുന്നു. അവർ ചോദിച്ചു: "താങ്കൾ പറയുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാര്യം നല്ലത് തന്നെ. എന്നാൽ ഞങ്ങൾ പ്രവർത്തിച്ചതിന് ഒരു പ്രായശ്ചിത്തമുണ്ടോ എന്ന് താങ്കൾ പറഞ്ഞു തന്നിരുന്നെങ്കിൽ." അങ്ങനെ വിശുദ്ധ ഖുർആനിലെ വചനം അവതരിച്ചു: "അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍." (ഫുർഖാൻ: 68) അതോടൊപ്പം ഈ വചനവും അവതരിച്ചു: "പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്." (സുമർ: 53)
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്ബഹുദൈവാരാധകരിൽ പെട്ട ചിലർ നബി -ﷺ- യുടെ അടുത്ത് വന്നു. അനേകം കൊലപാതകങ്ങളും വ്യഭിചാരവും ചെയ്തു കൂട്ടിയവരായിരുന്നു അവർ. നബി -ﷺ- യോട് അവർ ചോദിച്ചു: "താങ്കൾ പഠിപ്പിക്കുകയും ക്ഷണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇസ്ലാമിൻ്റെ വഴി നല്ലതു തന്നെയാണ്. എന്നാൽ ഞങ്ങൾ ബഹുദൈവാരാധനയിലും വൻപാപങ്ങളിലുമെല്ലാം ആപതിച്ചിരിക്കുന്നതിനാൽ ഞങ്ങളുടെ അവസ്ഥയെന്താണ്? അതിനെല്ലാം വല്ല പ്രായശ്ചിത്തവുമുണ്ടോ?!" അപ്പോൾ വിശുദ്ധ ഖുർആനിലെ രണ്ട് വചനങ്ങൾ അവതരിച്ചു. തിന്മകളുടെ ഗൗരവവും ആധിക്യവും വിവരിക്കുന്നതിനൊപ്പം അല്ലാഹു ജനങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനാണെന്ന് ബോധ്യപ്പെടുത്തുന്ന വചനങ്ങളായിരുന്നു അവ. ഈ പശ്ചാത്താപത്തിൻ്റെ വഴി ഇല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ നിഷേധത്തിലും അതിക്രമങ്ങളിലും തുടർന്നു പോവുകയും, ഇസ്ലാമിൽ പ്രവേശിക്കാതെ തുടരുകയും ചെയ്യുമായിരുന്നു.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരാൾ നബി -ﷺ- യുടെ മുൻപിൽ വന്നിരിക്കുകയും അവിടുത്തോട് പറയുകയും ചെയ്തു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്ക് ചില അടിമകളുണ്ട്; അവർ എന്നോട് കളവു പറയുകയും എന്നെ വഞ്ചിക്കുകയും എന്നെ ധിക്കരിക്കുകയും ചെയ്യുന്നു. ഞാൻ അവരെ ചീത്ത പറയുകയും അടിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയാണ് കാര്യമെങ്കിൽ അവരോടുള്ള എൻ്റെ അവസ്ഥയെന്താണ്?!" നബി -ﷺ- പറഞ്ഞു: "നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്; അവരുടെ തിന്മകളുടെ തോതനുസരിച്ചായിരുന്നു നിൻ്റെ ശിക്ഷയെങ്കിൽ അത് നിനക്ക് (ഉപദ്രവമോ നേട്ടമോ നൽകാതെ) തുല്യമായി അവസാനിക്കും. നിനക്ക് അത് അനുകൂലമോ പ്രതികൂലമോ ആയിട്ടില്ല. എന്നാൽ അവരെ നീ ശിക്ഷിച്ചത് അവരുടെ തിന്മകളേക്കാൾ കുറവാണെങ്കിൽ ബാക്കിയുള്ളത് നിനക്ക് (അനുകൂലമായുണ്ട്). ഇനി നിൻ്റെ ശിക്ഷ അവരുടെ തിന്മകളേക്കാൾ മുകളിലാണെങ്കിൽ അധികമുള്ള ശിക്ഷക്കുള്ളത് അവർക്ക് നിന്നിൽ നിന്ന് പ്രതികാരമെടുക്കപ്പെടും." അപ്പോൾ ഈ മനുഷ്യൻ മാറിനിന്ന് കരയാനും വിലപിക്കാനും തുടങ്ങി. അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ ഇപ്രകാരം നീ വായിച്ചിട്ടില്ലേ?! "ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല." (അമ്പിയാഅ്: 47) (അത് കേട്ടതോടെ) ആ മനുഷ്യൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു തന്നെ സത്യം! അവർക്കും എനിക്കും വേർപിരിയുക എന്നതല്ലാതെ മറ്റൊന്നും നന്മയായി ഞാൻ കാണുന്നില്ല. അതിനാൽ താങ്കൾ സാക്ഷി നിർത്തി കൊണ്ട് ഞാൻ പറയട്ടെ; അവരെല്ലാം സ്വതന്ത്രരാണ്!"
തുർമുദി ഉദ്ധരിച്ചത്നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് തൻ്റെ അടിമകളുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞു.അവർ കളവ് പറയുകയും, വിശ്വസിച്ചേൽപ്പിക്കുന്ന കാര്യങ്ങളിൽ വഞ്ചന കാണിക്കുകയും ഇടപാടുകളിൽ കള്ളത്തരം കാണിക്കുകയും, തൻ്റെ കൽപനകൾ ധിക്കരിക്കുകയും ചെയ്യുന്നു. അദ്ദേഹമാകട്ടെ അവരെ ചീത്ത പറയുകയും മര്യാദ പഠിപ്പിക്കുന്നതിനായി അവരെ അടിക്കുകയും ചെയ്യാറുണ്ട്. അപ്പോൾ ഖിയാമത്ത് നാളിൽ അവരുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ തൻ്റെ അവസ്ഥ എന്തായിരിക്കും ? എന്നതായിരുന്നു അയാളുടെ ചേദ്യം. നബി -ﷺ- പറഞ്ഞു: "നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്. ശിക്ഷയുടെ അളവും അവരുടെ തെറ്റുകളുടെ അളവും തുല്യമാണെങ്കിൽ നിനക്ക് പ്രതിഫലമോ ശിക്ഷയോ ഉണ്ടാവുകയില്ല. നിൻ്റെ ശിക്ഷയുടെ അളവ് അവരുടെ തിന്മകളേക്കാൾ കുറവാണെങ്കിൽ നിനക്ക് അധികമുള്ളതിന് പ്രതിഫലം നൽകപ്പെടുന്നതാണ്. ഇനി നിൻ്റെ ശിക്ഷയാണ് അവരുടെ തിന്മകളേക്കാൾ കൂടുതൽ എങ്കിൽ നിനക്ക് അല്ലാഹുവിങ്കൽ ശിക്ഷയുണ്ടായിരിക്കും. അധികമായി നൽകിയ ശിക്ഷക്ക് പകരമായി നിൻ്റെ നന്മകൾ അവർക്ക് നൽകപ്പെടും." ഇത് കേട്ടതോടെ ഈ മനുഷ്യൻ മാറിനിന്ന് കരയാൻ തുടങ്ങി; അയാളുടെ ശബ്ദം ഉയരുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- അയാളോട് ചോദിച്ചു: "അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ ഈ വചനം നീ പാരായണം ചെയ്തിട്ടില്ലേ? "ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി." അതിനാൽ അന്ത്യനാളിൽ ഒരാളോടും അനീതി കാണിക്കപ്പെടുന്നതല്ല. മനുഷ്യർക്കിടയിൽ അളന്നു തൂക്കപ്പെടുന്ന തുലാസ് നീതിപൂർവ്വകമായിരിക്കും." ഇത് കേട്ടപ്പോൾ അയാൾ പറഞ്ഞു: "അല്ലാഹു സത്യം! അല്ലാഹുവിൻ്റെ റസൂലേ! അവരെ പിരിയുകയും ഉപേക്ഷിക്കുകയും ചെയ്യുക എന്നതിനേക്കാൾ നല്ല ഒരു കാര്യം എനിക്കോ അവർക്കോ ഞാൻ കാണുന്നില്ല. അതിനാൽ പരലോക വിചാരണയെയും ശിക്ഷയെയും ഭയപ്പെട്ടു കൊണ്ടും അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടും -അങ്ങയെ സാക്ഷിയാക്കി കൊണ്ട്- ഞാനവരെ സ്വതന്ത്രരാക്കുന്നു."
സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- നിവേദനം: "പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്." (തകാഥുർ: 8) എന്ന വചനം അവതരിച്ചപ്പോൾ സുബൈർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളാണ് ചോദിക്കപ്പെടാനുള്ളത്? ഈത്തപ്പഴവും വെള്ളവും; ഈ രണ്ട് കറുത്ത വസ്തുക്കൾ മാത്രമല്ലേ ഉള്ളൂ." നബി -ﷺ- പറഞ്ഞു: "എന്നാലും (ചോദ്യംചെയ്യൽ) അതുണ്ടാകുന്നതാണ്."
തുർമുദി ഉദ്ധരിച്ചത്സൂറത്തു തകാഥുറിലെ വചനം അവതരിച്ച സന്ദർഭമാണ് ഹദീഥിലുള്ളത്. "പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്." എന്ന വചനത്തിൽ അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിച്ചോ എന്ന് ചോദിക്കപ്പെടും എന്ന് കേട്ടപ്പോൾ സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- എന്ന സ്വഹാബി പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളെ കുറിച്ചാണ് ചോദ്യം ചെയ്യപ്പെടുക; ചോദ്യം ചെയ്യപ്പെടാൻ മാത്രമുള്ള അനുഗ്രഹമായി ഈത്തപ്പഴവും വെള്ളവും മാത്രമേ ഉള്ളുവല്ലോ!?" അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഈ അവസ്ഥയിലാണ് ജീവിക്കുന്നത് എങ്കിൽ പോലും നിങ്ങളോട് അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. കാരണം അവ രണ്ടും (ഈത്തപ്പഴവും വെള്ളവും) അല്ലാഹുവിൻ്റെ മഹത്തരമായ രണ്ട് അനുഗ്രഹങ്ങൾ തന്നെയാണ്."
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ക്ക് (ഖുർആനിലെ) സൂറത്തുകളുടെ അവസാനവും ആരംഭവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നത് 'ബിസ്മി' അവതരിക്കുന്നതോടെയായിരുന്നു.
അബൂദാവൂദ് ഉദ്ധരിച്ചത്നബി -ﷺ- ക്ക് ഖുർആൻ അവതരിക്കപ്പെടുന്ന വേളയിൽ, 'ബിസ്മി' അവതരിക്കുന്നത് വരെ ഖുർആനിലെ ഓരോ അദ്ധ്യായങ്ങളുടെയും ആരംഭവും അവസാനവും അവിടുത്തേക്ക് മനസ്സിലാക്കാൻ കഴിയാറുണ്ടായിരുന്നില്ല. 'ബിസ്മില്ലാഹി റഹ്മാനി റഹീം' എന്നത് അവതരിക്കപ്പെട്ടാൽ മുൻപുള്ള സൂറത്ത് അവസാനിച്ചിരിക്കുന്നു എന്നും, പുതിയൊരു സൂറത്ത് ആരംഭിക്കുകയാണെന്നും അവിടുത്തേക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.